കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടനും നിർമാതാവുമായ സൗബിൻ ഷാഹിർ ചോദ്യം ചെയ്യലിന് ഹാജരായി. മരട് പോലീസ് സ്റ്റേഷനിലാണ് സൗബിൻ അഭിഭാഷകനൊപ്പം ഹാജരായത്. സിനിമയുടെ സഹനിർമാതാക്കളായ ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരും സൗബിനൊപ്പം ചോദ്യം ചെയ്യലിനെത്തി.
സിനിമയിൽനിന്ന് ലഭിച്ച ലാഭം എങ്ങനെ ചെലവഴിച്ചു തുടങ്ങിയ കാര്യങ്ങളാകും പോലീസ് ചോദിച്ചറിയുക. അറസ്റ്റ് രേഖപ്പെടുത്തിയാല്‍ പിന്നീട് ജാമ്യത്തില്‍ വിടും.
നേരത്തെ ചോദ്യം ചെയ്യിലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് പോലീസ് രണ്ടു തവണ നോട്ടീസ് നല്‍കിയെങ്കിലും മുന്‍കൂര്‍ ജാമ്യാപേക്ഷ തേടി സൗബിന് അടക്കമുള്ള പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
മൂന്നു പ്രതികളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന് നിരീക്ഷിച്ച കോടതി പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുകയായിരുന്നു. ഇന്നും വേണ്ടിവന്നാല്‍ ചൊവ്വാഴ്ചയും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണം എന്നാണ് ജസ്റ്റിസ് ബെച്ചു കുര്യന്റെ നിര്‍ദേശം. തങ്ങള്‍ക്കെതിരായ കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രതികള്‍ നേരത്തെ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.
"മഞ്ഞുമ്മല്‍ ബോയ്സിന്റെ' ലാഭത്തിന്റെ 40 ശതമാനം നല്‍കാമെന്ന് കാണിച്ച് തന്നില്‍ നിന്ന് ഏഴ് കോടി രൂപ കൈപ്പറ്റിയിട്ടും പണം നല്‍കാതെ വഞ്ചിച്ചുവെന്നാണ് അരൂര്‍ സ്വദേശി സിറാജ് വലിയവീട്ടില്‍ ഹമീദ് എന്നയാളുടെ പരാതി.
തുടര്‍ന്ന് കോടതി നിര്‍ദേശപ്രകാരം മരട് പോലീസ് അന്വേഷണം നടത്തുകയും സൗബിനും മറ്റുള്ളവര്‍ക്കുമെതിരേ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. പ്രതികള്‍ ഗൂഢാലോചന നടത്തി പരാതിക്കാരനെ വഞ്ചിക്കുകയായിരുന്നുവെന്നാണ് പോലീസ് റിപ്പോര്‍ട്ട്. തുടര്‍ന്നാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ കോടതിയെ സമീപിച്ചതും ഇത് തള്ളിയതും.
ഹര്‍ജി തള്ളിയതോടെ അന്വേഷണം ശക്തിപ്പെടുത്തിയ പോലീസ് കഴിഞ്ഞ മാസം 20ന് മൂന്നു പേരെയും ചോദ്യം ചെയ്യലിന് വിളിച്ചിപ്പിരുന്നു. എന്നാല്‍ ഹൈക്കോടതി ഇവര്‍ക്ക് 27 വരെ സമയം നീട്ടി നല്കി. തുടര്‍ന്നാണ് ജൂണ്‍ 26ന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതും ഇന്നു പോലീസിനു മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശം നല്കിയതും. കേസ് സിവില്‍ വ്യാപാര സ്വഭാവത്തിലുള്ളതാണെന്നും സാധാരണ ക്രിമിനല്‍ കേസായി പരിഗണിക്കാനാവില്ലെന്നും നിരീക്ഷിച്ചാണ് കോടതിയുടെ നടപടി.